പത്തനംതിട്ട മരിച്ച ആളുടെ പേരിൽ കള്ളവോട്ട്; പരാതിയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പത്തനംതിട്ട : കള്ളവോട്ട് പരാതിയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ആറന്മുളയിൽ മരിച്ച സ്ത്രീയുടെ പേരിൽ മരുമകൾ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. ആരോപണത്തിൽ രണ്ട് പോളിംഗ് ഓഫീസർമാരെയും ബി എൽ ഒയെയും ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. ബി എൽ ഒ അമ്പിളി, പോളിംഗ് ഓഫീസർമാരായ ദീപ, കല എസ് തോമസ് എന്നിവർക്കെതിരെയാണ് കള്ളവോട്ട് പരാതിയിൽ കളക്ടർ നടപടി സ്വീകരിച്ചത്. കാരിത്തോട്ട സ്വദേശിയായ അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് ചെയ്തു എന്നാണ് പരാതി. ആറുവർഷം മുൻപാണ് അന്നമ്മ മരിച്ചത്. കള്ളവോട്ട് പരാതിയുമായി എൽ ഡി എഫ് ആണ് രംഗത്തെത്തിയത്. മരിച്ച സ്ത്രീയുടെ പേരിൽ രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് കളക്ടർ അറിയിച്ചു.