
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മരണം കൂടി; മരിച്ചത് വണ്ടൂർ സ്വദേശി ശോഭന
കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് വയനാട് സുല്ത്താന് ബത്തേരി സ്വദേശി മരിച്ചിരുന്നു.ഇയാൾ കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലായിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു.മൂന്ന് മാസം പ്രായമായ ആൺകുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്.നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തിൽപ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു.