ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍
ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍. കര്‍ണാടക വൈയാലിക്കാവലിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അയൽവാസികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കര്‍ണാടകയിൽ വൈയാലിക്കാവല്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് ക്രൂര കൊലപാതകം നടന്നത്. 30 കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം പുഴുവരിക്കുന്ന നിലയിരുന്നു. വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് സംഘം,ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
മല്ലേശ്വരത്ത് താമസിച്ചിരുന്ന മഹാലക്ഷ്മിയെന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരു മാളിലാണ് യുവതി ജോലി ചെയ്തിരുന്നതെന്നും ഭർത്താവ് നഗരത്തിൽ നിന്ന് അകലെ ഒരു ആശ്രമത്തിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. യുവതിയുടെ മരണ വിവരമറിഞ്ഞ് ഭർത്താവ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനത്തുനിന്നെത്തി ബെംഗളൂരുവില്‍ താമസിക്കുകയായിരുന്ന 26 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് അഡീഷണല്‍ പൊലീസ് കമ്മിഷണറായ സതീഷ് കുമാര്‍ പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.