സൈന്യം ഭരണമേറ്റതിനു ശേഷവും ബംഗ്ലാദേശിൽ സംഘർഷം തുടരുന്നതായി റിപ്പോർട്ട്
ധാക്ക : സൈന്യം ഭരണമേറ്റതിനു ശേഷവും ബംഗ്ലാദേശിൽ സംഘർഷം തുടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും വിദ്യാർത്ഥികൾ റോഡുകൾ തടയുകയും പ്രകടനം നടത്തുകയും ചെയ്തു. സംഘർഷം തുടങ്ങിയ ശേഷം രാജ്യത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നിരവധി പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. സംഘർഷം വ്യാപിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർ പലരും ഡ്യൂട്ടിയിൽനിന്ന് മുങ്ങിയതായി റിപ്പോർട്ടുണ്ട്. അതിനിടെ നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യാൻ പൊലീസ് സേനയിലെ ഓരോ അംഗത്തോടും ഡ്യൂട്ടി പുനരാരംഭിക്കാനും ക്രമസമാധാന പാലനം നടത്താനും ബംഗ്ലാദേശ് പൊലീസ് ഫോക്കൽ പേഴ്സണായി നിയമിതനായ അഡീഷണൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (എ.ഐ.ജി) എ.കെ.എം ഷാഹിദുർ റഹ്മാൻ ഉത്തരവിറക്കി. ബംഗ്ലാദേശ് സ്കൗട്ട് അംഗങ്ങൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പലയിടത്തും ഗതാഗതം നിയന്ത്രിക്കുന്നത് കണ്ടതായി ‘ധാക്ക ട്രിബ്യൂൺ’ പത്രം റിപ്പോർട്ട് ചെയ്തു. ഫാക്ടറികൾക്ക് നേരെയുണ്ടായ തീപിടിത്ത സംഭവങ്ങൾക്കിടയിൽ തങ്ങളുടെ യൂണിറ്റുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരസ്ഥാപനങ്ങൾ ആവശ്യപ്പെട്ടു.