ബിഹാറില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 7 മരണം; നിരവധി പേർക്ക് പരിക്ക്
ബിഹാർ : ബിഹാറിലെ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂരിൽ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലാണ് തിങ്കളാഴ്ച പുലർച്ചെ ദാരുണമായ അപകടം ഉണ്ടായത്. സംഭവത്തിൽ ഒമ്പത് പേർക്ക് ഗുരുതര പരുക്കേറ്റു. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്. പരുക്കേറ്റവരെ മഖ്ദുംപൂരിലെയും ജെഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 35 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രത്യേക പൂജ നടക്കുന്ന സമയമായിരുന്നു. പെട്ടന്ന് ക്ഷേത്രത്തിനുളളിൽ തിരക്ക് വർധിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ബിഹാറിലെ ഡിഎമ്മും എസ്പിയും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കുമെന്നും ജെഹാനാബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദിവാകർ കുമാർ വിശ്വകർമ ദേശീയ മാധ്യമങ്ങളെ അറിയിച്ചു. ക്ഷേത്രത്തിലുണ്ടായ അപകടം “ദുഃഖകരമായ” സംഭവമാണെന്ന് ജഹാനാബാദിലെ സബ് ഡിവിഷണൽ ഓഫീസർ വികാസ് കുമാർ പറഞ്ഞു. ഞങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.