വാർഷിക പദ്ധതി വിനിയോഗം; കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും സംസ്ഥാന തലത്തിൽ ഒന്നാമത്
കണ്ണൂർ :2025-26 വാർഷിക പദ്ധതി വിനിയോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്, പയ്യന്നൂർ നഗരസഭ എന്നിവ സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. യഥാക്രമം ജില്ലാ പഞ്ചായത്ത്, നഗരസഭ വിഭാഗങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. ജില്ലാ പഞ്ചായത്ത് 72.29 ശതമാനംവാർഷിക പദ്ധതി വിനിയോഗിച്ചപ്പോൾ പയ്യന്നൂർ നഗരസഭ 94.70 ശതമാനം വിനിയോഗിച്ചു. കോർപ്പറേഷൻ തലത്തിൽ സംസ്ഥാനതലത്തിൽ കണ്ണൂർ കോർപ്പറേഷന് മൂന്നാം സ്ഥാനമുണ്ട് (58.69%).ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിൽ കേളകം ഗ്രാമപഞ്ചായത്താണ് ഒന്നാമത് (79.83%). കീഴല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാമതും (79.38%) കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് മൂന്നാമതുമാണ് (78.71%).ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ പേരാവൂർ ഒന്നാമതും (70.03%) പയ്യന്നൂർ രണ്ടാമതും (69.17%) പാനൂർ മൂന്നാമതുമെത്തി (65.41%).ജില്ലകളിലെ നഗരസഭകളിൽ രണ്ടാം സ്ഥാനം പാനൂർ നഗരസഭയ്ക്കും (78.13%)മൂന്നാം സ്ഥാനം തളിപ്പറമ്പ് നഗരസഭയ്ക്കുമാണ് (73.40%).വെള്ളിയാഴ്ച നടന്ന ജില്ലാ ആസൂത്രണ സമിതി അഡ്ഹോക്ക് യോഗത്തിൽ വച്ച്മികച്ച നേട്ടം കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.പാചകവാതക വില വർധനവ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംഎന്നിവ കാരണം പ്രതിസന്ധി നേരിടുന്ന ജനകീയ ഹോട്ടലുകളിലെ വില വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മിറ്റിയെ ജില്ലാ ആസൂത്രണ സമിതി നിയോഗിച്ചു.തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര, ജില്ലാ പ്ലാനിങ് ഓഫീസർ ഇൻ-ചാർജ് സി. പി സുധീഷ് എന്നിവർ സംസാരിച്ചു.