24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎമ്മിൻ്റെ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും
കൊല്ലം : 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎമ്മിൻ്റെ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. 35,000-ൽ പരം ബ്രാഞ്ചുകളുടെ സമ്മേളനങ്ങളാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കും. നവംബറിൽ ഏരിയാ സമ്മേളനങ്ങളും ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങളും നടക്കും. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം. പാർട്ടിയുടെയും, സർക്കാരിന്റെയും വീഴ്ചകൾ ഇഴ കീറി പരിശോധിക്കുന്നതാണ് സിപിഐഎം സമ്മേളനങ്ങൾ. തിരഞ്ഞെടുപ്പിലെ തോൽവി, മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം, ഇ പി ജയരാജനെതിരായ നടപടി തുടങ്ങിയവ എല്ലാം സമ്മേളനങ്ങളിൽ സ്വയം വിമർശനപരമായി പരിശോധിക്കപ്പെടും. അപ്രതീക്ഷിത നീക്കങ്ങൾ നടന്നില്ലെങ്കിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടർന്നേക്കും.
അതേസമയം, എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ഇ പി ജയരാജൻ്റെ രാഷ്ട്രീയ ഭാവി ഇനി എങ്ങോട്ടാവും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സിപിഐഎമ്മിൽ പിണറായിയുടെ വിശ്വസ്തനായ ഇപിക്കെതിരെയുള്ള നടപടി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിലുള്ള തെറ്റ് തിരുത്തലായി വ്യാഖ്യാനിക്കാം. പാർട്ടിയിൽ ഒറ്റപ്പെട്ട ഇ പി സമ്മേളന കാലത്ത് സജീവമാകാതെ സ്വയം വിരമിക്കലിനും സാധ്യതയുണ്ട്. ഇപിയെ വലയിലാക്കാനുള്ള തന്ത്രങ്ങൾ ബിജെപി പാളയത്തിലും രഹസ്യമായി ഒരുങ്ങുകയാണ്. പാർട്ടിയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ വന്ന ഇ പി ഒരുപക്ഷെ കടുത്ത നിലപാടിലേക്ക് നീങ്ങിയാലും അത്ഭുതപ്പെടാനില്ല. അങ്ങനെ വന്നാൽ ഇപി പാർട്ടിയെ പ്രതിരോധത്തിലാക്കി ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കാനുള്ള സാധ്യതയും തള്ളാൻ കഴിയില്ല.