നടിയെ ആക്രമിച്ച കേസിലെ മാധ്യമ റിപ്പോർട്ടിംഗിനെതിരെ നൽകിയ ഹർജിയിൽ നടൻ ദിലീപിന് തിരിച്ചടി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാധ്യമ റിപ്പോർട്ടിംഗിനെതിരെ നൽകിയ ഹർജിയിൽ നടൻ ദിലീപിന് തിരിച്ചടി. ഹൈക്കോടതിയിൽ നിന്ന് ഹർജിക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ ഉണ്ടായി. പ്രതിയുടെ പേര് പ്രസിദ്ധീകരിക്കുന്നതോ വിചാരണയുടെ വസ്തുതാപരമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതോ എങ്ങനെയാണ് കുറ്റകരമാകുന്നത് എന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ചോദിച്ചു. ലൈംഗിക കുറ്റകൃത്യങ്ങളിൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനാണ് നിയമപരമായ നിയന്ത്രണങ്ങൾ ഉള്ളതെന്നും, പ്രതിയുടെ കാര്യത്തിൽ ഇത്തരം നിയന്ത്രണങ്ങൾ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.മാധ്യമ വാർത്തകൾ തന്നെ എങ്ങനെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കാൻ കോടതി ദിലീപിനോട് ആവശ്യപ്പെട്ടു. വിചാരണാ കോടതി ന പുറപ്പെടുവിപ്പിച്ച ഗ്യാഗ് ഓ ർഡർ (നിയന്ത്രണം) ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അതിന് പരിഹാരം തേടേണ്ടത് വിചാരണാ കോടതിയിലാണ്. അതിന് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുകയാണ് വേണ്ടതെന്നും, ഹൈക്കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും ജസ്റ്റിസ് സെബാസ്റ്റ്യൻ നിരീക്ഷിച്ചു. മാധ്യമ വിചാരണ തടയണമെന്നും കേസ് വിചാരണ പൂർത്തിയാകുന്നതുവരെ മാധ്യമ റിപ്പോർട്ടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, മാധ്യമങ്ങൾക്കെതിരെ 2022ൽ രജിസ്റ്റർ ചെയ്തത കേസുകളിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഈ ഉത്തരവ് പാലിക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. അന്വേഷണം വൈകിയാൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.അന്വേഷണത്തിൻ്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദ്ദേശം നൽകി. കേസ് ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും. 2025 ഡിസംബറിൽ ഗൂഢാലോചനക്കേസിൽ ദിലീപിനെ വിചാരണാ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.