ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. ഇതുസംബന്ധിച്ച് കോടതിയിൽ അക്ഷേപ നൽകും. ഇന്നലെ കേസിലെ 9-ാം പ്രതി ഹരീഷിന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കേസിൽ കക്ഷി ചേരുന്നത്. അതേസമയം, കേസിൽ നിലവിലെ പ്രോസിക്യൂഷനെതിരെ പൊലീസും രംഗത്തെത്തി. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനാണ് ആവശ്യം. ഇതിൽ മ്യൂസിയം എസ്എച്ച്ഓ കമ്മീഷണർക്ക് കത്ത് നൽകി. ഹരീഷിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലിസ് അപ്പീൽ നൽകും. പ്രതിയെ കസ്റ്റഡിയിൽ വേണ്ടന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ്റെ മാസപ്പടി കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ഒരു പ്രതിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഇദ്ദേഹം. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യഹർജി അംഗീകരിച്ചത്