ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ
കണ്ണൂർ : ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. അറിവോ സമ്മതമോ ഇല്ലാതെയാണ് പുസ്തകം പുറത്തുവിട്ടതെന്നും പുസ്തകം പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ഇപിയുടെ ആവശ്യം. സമൂഹത്തിൽ തേജോവധം ചെയ്യണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികൾക്ക് പ്രചരണ ആയുധം നൽകുന്നതിനു വേണ്ടിയാണത്. ആത്മകഥ എന്ന നിലയിൽ ഡിസി ബുക്സ് പുറത്തുവിട്ട സർവ്വ പോസ്റ്റുകളും ആത്മകഥാ ഭാഗങ്ങളും പിൻവലിക്കണം. നിർവ്യാജം ഖേദം പ്രകടിപ്പിച്ച് തെറ്റ് പരസ്യപ്പെടുത്തണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം സിവിൽ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഡിജിപിക്കും ഇ പി ജയരാജൻ പരാതി നൽകിയിരുന്നു. ആത്മകഥ ഇനിയും എഴുതി പൂർത്തിയാക്കി യിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. മാധ്യമങ്ങൾ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവർ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. ഡിജിപിക്ക് നൽകിയ പരാതിയിൽ പക്ഷെ ഇപി ജയരാജൻ ഡിസി ബുക്സിൻ്റെ പേര് പരാമർശിച്ചിരുന്നില്ല. നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് വിഷയം വിവാദമായതോടെ ഇ പി അറിയിച്ചിരുന്നു. വിവാദത്തിൽ ഇ പി അതൃപ്തിയറിയിച്ചിരുന്നു. പ്രസിദ്ധീകരണ ത്തിനായി ഡിസി ബുക്ക്സും മാതൃഭൂമിയും ഉൾപ്പെടെ സമീപിച്ചിരുന്നു. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നൽകിയത്. കാണിച്ചത് തെമ്മാടിത്തരമാണെന്നും ധിക്കാരമാണെന്നും ഇപി പ്രതികരിച്ചിരുന്നു.