മൂന്നാഴ്ചയോളമായി തുടർച്ചയായി ഇടിഞ്ഞ സ്വർണവിലയിൽ വീണ്ടും മുന്നേറ്റം
തിരുവനന്തപുരം: മൂന്നാഴ്ചയോളമായി തുടർച്ചയായി ഇടിഞ്ഞ സ്വർണവിലയിൽ വീണ്ടും ശക്തമായ മുന്നേറ്റം. കഴിഞ്ഞ ദിവസങ്ങളിലെ വൻ ഇടിവിന് ശേഷം ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,05,560 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 110 രൂപ വർധിച്ച് 13,195 രൂപയുമായി. ഇന്നലെ രണ്ടുതവണയായി പവന് 1,040 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്നും വിലയിൽ വൻ കുതിപ്പുണ്ടായത്.വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും, ആഗോള വിപണിയിൽ എണ്ണവില കുറയുന്നതുമടക്കമുള്ള വിവിധ ഘടകങ്ങളാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയാൽ നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആകർഷണം കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില വലിയ തോതിൽ താഴേക്ക് വരാൻ പ്രധാന കാരണമായത്. മൂന്നാഴ്ച കൊണ്ട് പവന് 11,000 രൂപയോളമാണ് ഇത്തരത്തിൽ കുറഞ്ഞിരുന്നത്.
എന്നാൽ, അമേരിക്ക- ഇറാൻ സമാധാന കരാറിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ഗണ്യമായി കുറഞ്ഞത് സ്വർണവിലയിൽ പ്രതിഫലിക്കാൻ തുടങ്ങി. നിലവിൽ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 71 ഡോളറിലേക്ക് അടുക്കുകയാണ്. ഇതോടെയാണ് വ്യാഴാഴ്ച വൈകീട്ട് മുതൽ സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയത്.