നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിൽ ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സർക്കാരിനും ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കുമാണ് സുപ്രീം കോടതി നോട്ടീസയച്ചത്. പശ്ചിമ ബംഗാൾ ഗവർണർക്കും ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ തടഞ്ഞുവെച്ചതിനെതിരെ കേരളം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. കേന്ദ്ര സർക്കാരിനും ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കുമാണ് കോടതി നോട്ടീസയച്ചത്. പശ്ചിമ ബംഗാൾ ഗവർണർക്കും സുപ്രീം കോടതി നോട്ടീസയച്ചിട്ടുുണ്ട്. ഗവർണർമാർ എപ്പോൾ ബില്ലുകൾ തിരിച്ചയക്കണമെന്നും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടണമെന്നുമുള്ള കാര്യത്തിൽ കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെവേണുഗോപാൽ ആവശ്യപ്പെട്ടു. നാല് ബില്ലുകളിൽ തീരുമാനം എടുക്കാതെ രാഷ്ട്രപതി പിടിച്ചുവെച്ചതിനെ റിട്ട് ഹർജിയിൽ കേരളം ചോദ്യംചെയ്തിരുന്നു. കേന്ദ്ര- സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന ബില്ലുകളല്ലാത്തതിനാൽ രാഷ്ട്രപതിക്ക് വിടേണ്ടതില്ലെന്നും കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി അടുത്ത മാസം 9 ന് സുപ്രീം കോടതി പരിഗണിക്കും.