മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കം; കനത്ത മഴയിൽ മുങ്ങി മുംബൈ
മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. നാഗ്പുർ, ചന്ദ്രാപുർ ജില്ലകളിലും ഒരാഴ്ചയായി കനത്തമഴയാണ്. വിദർഭയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 700-ലധികം വീടുകൾക്ക് നാശനഷ്ടമുണ്ടായി. നൂറിലധികംപേരെ ഒഴിപ്പിക്കുകയും താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. കനത്ത മഴയുടെ മുന്നറിയിപ്പ് വന്നതോടെ സംസ്ഥാനത്ത് ഉടനീളം ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. ഹിൽ സ്റ്റേഷനുകളിലേക്കെത്തുന്ന വിനോദസഞ്ചാരികൾ മുൻകരുതൽ എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. താനെ, പാൽഘർ, റായ്ഗഡ് എന്നീ പ്രാന്തപ്രദേശങ്ങളിലും സമീപ ജില്ലകളിലും കൂടുതൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ആറാംദിവസവും മഴ ശക്തമായി തുടരുന്നു. നഗരത്തിന്റെ പലഭാഗവും വെള്ളത്തിനടിയിലായി. റോഡുഗതാഗതം പലയിടത്തും സ്തംഭിച്ചു. സബർബൻ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടില്ല. ദീർഘദൂര തീവണ്ടികളെയും മഴ കാര്യമായി ബാധിച്ചില്ല. പലയിടത്തും വീടുകളുടെ ഭാഗങ്ങൾ തകർന്നിട്ടുണ്ട്. നഗരത്തിന്റെ വിവിധയിടങ്ങളിൽ മരം വീണ സംഭവങ്ങളും റിപ്പോർട്ടുചെയ്തിട്ടുണ്ട്. ധാരാവിയിൽ മതിലിടിഞ്ഞുവീണ് ഒൻപതുമാസം പ്രായമുള്ള കുഞ്ഞും അഞ്ചുവയസ്സുകാരിയുമടക്കം മൂന്നുപേർക്ക് പരിക്കേറ്റു.