ഹേമ കമ്മിറ്റി റിപ്പോർട്ട്; സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാധ്യമങ്ങൾ പുറത്തുവിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും, കമ്മീഷനിൽ ലഭിച്ച പരാതിയുടെയും പശ്ചാത്തലത്തിൽ, മലയാള സിനിമാ വ്യവസായ മേഖലയിൽ നടക്കുന്നത് വ്യാപകമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നുമാണ് മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജൂനാഥ് പറഞ്ഞത്.
ചീഫ് സെക്രട്ടറിയും, സംസ്ഥാന പൊലീസ് മേധാവിയും, കമ്മിറ്റി റിപ്പോർട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് ജൂഡീഷ്യൽ അംഗം കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായ വർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.