
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തു
കൊച്ചി : ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തു. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്.’മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിംഗിലൂടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഹൈറിച്ച് കമ്പനി ഡയറക്ടർ കെ ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും ദിവസങ്ങളോളം ഇഡി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കൊച്ചി എൻഫോഴ്സ്മെൻ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്ത ശേഷം കെ ഡി പ്രതാപനെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ ഹൈറിച്ച് കമ്പനി 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസിൽ 260 കോടിയുടെ സ്വത്തുക്കൾ ഇ ഡി നേരത്തെ മരവിപ്പിച്ചിരുന്നു. മാത്രമല്ല വിവിധതരം സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇരുപതിലേറെ കേസുകൾ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഹൈറിച്ച് ഉടമകൾക്കെതിരെയുണ്ട്. നേരത്തെ 14 സ്ഥലങ്ങളിൽ ഇ.ഡി. സംഘം റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ഇവരെ മണിക്കൂറകളോളം ചോദ്യം ചെയ്തതും തുടർന്ന് അറസ്റ്റ് നടപടികളിലേക്ക് കടന്നതും. കെ ഡി പ്രതാപനെ നാളെ കലൂർ പി എം എൽ എ കോടതയിൽ ഹാജരാക്കും.