ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത; രക്ഷകരായി കണ്ണൂർ ടൗൺ പോലീസ്
കണ്ണൂർ : ജോലിത്തിരക്കിനിടയിൽ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ ത്തുടർന്ന് അവശനായ ഓട്ടോ ഡ്രൈവർക്ക് കണ്ണൂർ ടൗൺ പോലീസ് കൃത്യസമയത്ത് രക്ഷകരായി. തളാപ്പ് സ്വദേശിയായ സലിം (55) എന്ന ഓട്ടോ ഡ്രൈവറെയാണ് പോലീസ് ഉദ്യോഗസ്ഥർ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
ഇന്നലെ വൈകുന്നേരം കണ്ണൂർ കളക്ടറേറ്റിന് മുൻവശമായിരുന്നു സംഭവം. സലിം ഓടിച്ചിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കാൻ പോകുന്നത് ആ സമയത്ത് പട്രോളിംഗിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. അപകടം മണത്ത എസ്.ഐ ബാബു ഉടൻ തന്നെ വണ്ടി നിർത്തി ഓട്ടോ പരിശോധിച്ചു.
ഗുരുതരമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അവശനിലയിലായ ഡ്രൈവറെ കണ്ട ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന എസ്.സി.പി.ഒ സുധീഷിന്റെ സഹായത്തോടെ അദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് മാറ്റി. സമയം ഒട്ടും കളയാതെ തന്നെ അദ്ദേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിക്കാൻ പോലീസിന് സാധിച്ചു. സലിം സുഖം പ്രാപിച്ചു വരുന്നതായി ബന്ധുക്കളും വ്യക്തമാക്കി. പോലീസിന്റെ സന്ദർഭോചിതമായ ഇടപെടൽ ഒരു ജീവൻ രക്ഷിച്ചതിനൊപ്പം വലിയൊരു റോഡപകടം ഒഴിവാക്കാനും സഹായിച്ചു.