ഇരിട്ടി ചരല്പ്പുഴയില് രണ്ട് പേര് മുങ്ങിമരിച്ച സംഭവം; ബാക്കിയായത് രണ്ടുപേരുടെയും ചെരുപ്പും വസ്ത്രങ്ങളും
ഇരിട്ടി : ചരളിലെ ബന്ധുവീട്ടിൽ എത്തിയ വിദ്യാർത്ഥിയും യുവാവുമാണ് ബാരാപ്പോൾ പുഴയിൽ ചരൾ കടവിൽ കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. അപകടങ്ങളുടെ കടവിൽ ബാക്കിയായത് രണ്ടുപേരുടെയും ചെരുപ്പും വസ്ത്രങ്ങളും മാത്രം. കണ്ണൂർ കൊറ്റാളി സ്വദേശികളായ വയലിൽകൊല്ലാട്ട് വീട്ടിലെ വിൻസെന്റ് (42), വീദ്യാർത്ഥി ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ടൗണിൽ നിന്നും എത്തിയ ആൽബിനെന്ന ഒൻപതുവയസുകാരനെ പുഴ വല്ലാതെ ആകർഷിച്ചു. ഒറ്റ നോട്ടത്തിൽ ശാന്തമായ പുഴ പരിചയക്കാർക്ക് പോലും അപകടകാരിയാണ്. പാറക്കെട്ടും കുത്തൊഴുക്കും ചുഴിയും എല്ലാം ഇവിടെ ഉള്ളവർക്ക് മനഃപാഠംആണെങ്കിലും വെളിയിൽ നിന്നും എത്തുന്നവർക്ക് പുഴയുടെ ഈ കടവ് മുൻപും അപകടകാരിയാണ്.
പ്രളയത്തിന് ശേഷം ഗതിമാറി ഒഴുകിയ പുഴ പല സ്ഥലങ്ങളുലും വലുതും ചെറുതുമായ നിരവധി കയങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. രണ്ട് വർഷം മുൻപാണ് ഉളിക്കല്ലിലും, വള്ളിത്തോടിലുമുള്ള രണ്ട് വിദ്യാർത്ഥികൾ ഇവിടെ മുങ്ങിമരിച്ചത്. 10 വർഷത്തിനുള്ളിൽ എട്ടോളം മരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത് എന്നാണ് നാട്ടുകാർ പറയുന്നത്. ഒന്നര ആൾ മാത്രം താഴ്ചയിലുള്ള കയത്തിലാണ് ഇരുവരും മുങ്ങിമരിച്ചത് . വെള്ളത്തിൽ മുങ്ങിപ്പോയ ഇരുവരും അടിയിലെ ചുഴിയിൽ പെട്ടതാണ് അപകടത്തിന് കാരണം എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറയുന്നത്. രണ്ടുപേരുടെകൂടി ജീവൻ കവർന്ന പുഴയരുകിലെ ഉരുളൻ കല്ലിൽ അവശേഷിക്കുന്നത് ഇരുവരുടെയും ചെരുപ്പും വസ്ത്രങ്ങളും മാത്രമാണ്. കരിക്കോട്ടകരിയിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാർ അടങ്ങുന്ന രക്ഷാ സംഘത്തിൽ ബിജു ജോസഫ് പുളിച്ചമാക്കൽ, മാത്യു ചെറിയന്താനം ജോസി പുളിച്ചമാക്കൽ, അനീഷ് കുമ്പളാംകുഴിയിൽ, തോമസുകുട്ടി ശൗര്യാന്തടം തുടങ്ങി നിരവധി പേർ പങ്കെടുത്തു.