ആംബുലൻസ് ഓടിക്കാൻ ബാഡ്ജ് നേടിയ സംസ്ഥാനത്തെ ആദ്യത്തെ വനിത സിസ്റ്റർ ഫ്രാൻസിസ് വിടവാങ്ങി
തളിപ്പറമ്പ് : വനിതകൾ വാഹനമോടിക്കുന്നത് അദ്ഭുതമായ കാലത്ത് ആംബുലൻസ് ഓടിക്കാൻ ബാഡ്ജ് നേടിയ സംസ്ഥാനത്തെ ആദ്യത്തെ വനിത എന്ന നേട്ടവുമായാണ് പട്ടുവം ദീനസേവന സഭ (ഡിഎസ്എസ്) അംഗമായ സിസ്റ്റർ ഫ്രാൻസിസ് (74) വിടവാങ്ങുന്നത്. 1975ൽ ആണ് സിസ്റ്റർ ഫ്രാൻസിസ് ഡ്രൈവിങ് ലൈസൻസ് നേടിയത്. ദീനസേവന സഭ സംരക്ഷിക്കുന്ന കുട്ടികളെയും അശരണരെയും ആശുപത്രികളിൽ എത്തിക്കാൻ അന്ന് ഡിഎസ്എസിന് ആംബുലൻസ് ഉണ്ടായിരുന്നു. ഇത് ഓടിക്കാനാണ് കോഴിക്കോട് ചെന്ന് ടെസ്റ്റ് പാസായി സിസ്റ്റർ ഫ്രാൻസിസ് ബാഡ്ജ് നേടുന്നത്. കോട്ടയം സ്വദേശികളായ അയലാറ്റിൽ മത്തായി–അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: എ.എം.ജോൺ (റിട്ട. പ്രഫസർ, കാസർകോട് ഗവ. കോളജ്), ലീലാമ്മ വാരണാക്കുഴിയിൽ, സിസ്റ്റർ ഫ്രാൻസിൻ (വിസിറ്റേഷൻ കോൺവന്റ് പയ്യാവൂർ), ത്രേസ്യാമ്മ നൂറ്റിയാനിക്കുന്നേൽ, ബേബി, സണ്ണി, സിസിലി കക്കാടിയിൽ (അധ്യാപിക, വിദ്യാനഗർ കേന്ദ്രീയ വിദ്യാലയം, കാസർകോട്), സാലു (അധ്യാപകൻ, രാജപുരം ഹോളി ഫാമിലി എച്ച്എസ്എസ്), സിസ്റ്റർ ജെസ്വിൻ (കണ്ണൂർ ശ്രീപുരം ബറുമറിയം സെന്റർ), പരേതനായ കുര്യാക്കോസ്.