വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വെപ്പ് ഞയറാഴ്ച നടക്കും
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വെപ്പ് ഞയറാഴ്ച നടക്കും.വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി നാളെ സന്ധ്യയ്ക്ക് കൊട്ടിയൂരിലെത്തും.
രാത്രി കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിച്ച് കുടിപതി കാരണവർ വെള്ളി ക്ടാരം വച്ച് രാശി വിളിച്ചു കഴിഞ്ഞാൽ ഇളനീർ വെപ്പ് ആരംഭിക്കും.വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്ര വേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേ നടയിലേക്ക് എഴുന്നള്ളി ഒറ്റക്കാലിൽ നിലയുറപ്പിക്കും. രാശി വിളിക്കുന്നതു വരെ ഇളനീർ വ്രതക്കാർ മന്ദംചേരിയിലെ ബാവലിക്കരയിൽ മുഹൂർത്തം കാത്തിരിക്കും.ഇളനീർ വെപ്പ് ആരംഭിച്ചാൽ ബാവലിപ്പുഴയിൽ ഇളനീർകാവുമായി മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് ഓടിയെത്തി, മൂന്നു വലംവെച്ച ശേഷമാണ് ഇളനീർകാവുകൾ സമർപ്പിക്കുക. തുടർന്ന് വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി തിരിച്ചപോരും.ജന്മാവകാശികളായ തണ്ടയാന്മാർ പ്രക്കൂഴം നാളിൽ ആരംഭിച്ച വ്രതം ഇളനീർകാവ് സമർപ്പണത്തോടെ പൂർത്തിയാകും.ദൂരെ നിന്നുള്ള വ്രതക്കാർ കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു. ഒരു കാവിൽ ഇരുഭാഗത്തുമായി ആറ് ഇളനീരുകളാണ് ഉണ്ടാകുക. ഇളനീർ വെപ്പിനൊപ്പം എരുവട്ടി തണ്ടയാൻ ഒരു കുടം എള്ളെണ്ണയും സമർപ്പിക്കും.ഏറ്റവും ഒടുവിലാണ് എണ്ണ സമർപ്പണം. കത്തി തണ്ടയാന്മാർ ഇളനീർ ചെത്തുന്നതിനുള്ള കത്തികളും സമർപ്പിക്കും.
ഇന്നലെ തിരവോണം ആരാധന തൊഴാൻ അക്കരെ കൊട്ടിയൂരിലേക്ക് വൻഭക്തജന പ്രവാഹമായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്.