15കാരിയെ സ്നാപ്പ് ചാറ്റിൽ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കി പലർക്കും അയച്ച് പണം വാങ്ങിയ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ
പാലക്കാട് : 15കാരിയെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കി നിരവധി പേർക്ക് അയച്ചുകൊടുത്ത് പണം വാങ്ങിയ കേസിൽ യുവാവ് അറസ്റ്റിൽ. ടാറ്റൂ ആർട്ടിസ്റ്റ് കൊല്ലം പുന്നല പടയണിപാറ പിറവന്തൂർ കരവൂർ വിപിനെയാണ് (22) ടൗൺ സൗത്ത് പൊലീസ് എറണാകുളത്ത് നിന്ന് പിടികൂടിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഇയാൾ നിരവധി പേർക്ക് അയച്ചു കൊടുത്ത് പണം വാങ്ങിയിരുന്നു. സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പ്രതിയെ പെൺകുട്ടിക്ക് കൃത്യമായി അറിയാത്തതി നാലും തിരിച്ചറിയാത്ത തരത്തിൽ മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചതിനാലും പ്രതിയെ കണ്ടെത്താൻ ഏറെ സങ്കീർണത നേരിട്ടതായി പൊലീസ് പറഞ്ഞു.
സൈബർ പോലീസിന്റെയും സമാന രീതിയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെയും പാത പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ സമാനരീതിയിൽ ധാരാളം പെൺകുട്ടികളെ ഇത്തരത്തിൽ പരിചയപ്പെട്ട് ചതിയിൽപെടുത്തിയിരുന്നു. കോഴിക്കോട് തേഞ്ഞിപ്പലത്തും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ദേഹത്ത് ടാറ്റൂ അടിക്കുന്ന തൊഴിൽ ചെയ്യുന്നതിനൊ ടൊപ്പം കോസ്മെറ്റിക് സയൻസിൽ ബിരുദ വിദ്യാർഥിയുമാണ്. പാലക്കാട് എ.എസ്.പി രാജേഷ് കുമാർ, സൗത്ത് സി.ഐ. വിപിൻകുമാർ, എസ്.ഐമാരായ ഹേമലത. വി, എം. സുനിൽ എം , എ.എസ്.ഐമാരായ ബിജു, നവോജ്, പൊലീസ് ഉദ്യോഗസ്ഥരായ രജീദ്, മഹേഷ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.