മകരവിളക്കിനായി ഇന്ന് വൈകീട്ട് നാലിന് ശബരിമല ക്ഷേത്ര നട തുറക്കും
ശബരിമല : മകരവിളക്കിനായി ഇന്ന് വൈകീട്ട് നാലിന് ശബരിമല ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാനിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരിയാണ് നടതുറക്കുക. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.മണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. പത്തനംതിട്ട കലക്ട്രേറ്റിൽ മകരവിളകുമായി ബന്ധപ്പെട്ട് അവലോകനയോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു. ഇതുവരെ 32,79,761 പേരാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയത്. 5,73,276 പേര് സ്പോട്ട് ബുക്കിങ് വഴിയും 75,562 പേര് കാനനപാതയിലൂടെ യും ദർശനത്തിനെത്തി.
തിരുവാഭരണ ഘോഷയാത്ര കടന്നുവരുന്ന പാതകള്‍ സഞ്ചാരയോഗ്യമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി അറിയിച്ചു. അപകടകരമായ മരചില്ലകള്‍ വെട്ടിമാറ്റണം. വഴിവിളക്കുകള്‍ ഉറപ്പാക്കണം. തീര്‍ഥാടകര്‍ക്ക് ദാഹം ജലവും ലഭ്യമാക്കണം. പാതയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. വന്യമൃഗഭീഷണിയുള്ള സ്ഥലങ്ങളില്‍ വനംവകുപ്പ് പ്രത്യേകജാഗ്രത പുലര്‍ത്തണം. എലിഫൻ്റ് സ്ക്വാഡിനെ നിയോഗിക്കണം. തിരികെയുള്ള യാത്രയിലും സൗകര്യങ്ങള്‍ ഉറപ്പാക്കണമെ ന്നും മന്ത്രി പറഞ്ഞു. ജനുവരി 12, 13, 14 തീയതികളില്‍ കൂടുതല്‍ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ നിയന്ത്രണത്തിന് പോലീസ് പ്രത്യേകം പദ്ധതി തയാറാക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുടേയും സഹകരണം ഉറപ്പാക്കണം. മകരവിളക്ക് വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.