നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും; 23നാണ് ഫലപ്രഖ്യാപനം
ന്യൂഡൽഹി : നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. 23നാണ് ഫലപ്രഖ്യാപനം. പി.വി. അൻവർ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂരിനെ കൂടാതെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഗുജറാത്തിലെ കാദി, വിസാവദാർ, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമബംഗാളിലെ കാളിഗഞ്ച് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ജൂൺ രണ്ട് വരെയാണ് നാമനിർദേശ പത്രിക നൽകാനുള്ള സമയം. ജൂൺ മൂന്നിന് സൂക്ഷ്മപരിശോധന നടക്കും. ജൂൺ അഞ്ച് വരെ പത്രിക പിൻവലിക്കാം. 2021ലെ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ 2700 വോട്ടിനാണ് നിലമ്പൂരിൽ വിജയിച്ചത്. കോൺഗ്രസിന്റെ അഡ്വ. വി.വി. പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്. 2016ലാണ് അൻവർ കോണ്‍ഗ്രസ് വിട്ട് നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചത്. 2016 തെരഞ്ഞെടുപ്പിൽ 11,504 വോട്ടിനാണ് ആര്യാടന് ഷൗക്കത്തിനെ അൻവർ പരാജയപ്പെടുത്തിയത്. 30 വര്‍ഷത്തോളം ആര്യാടന് മുഹമ്മദ് കൈവശം വച്ചിരുന്ന മണ്ഡലം അന്‍വര്‍ ഇടതിനൊപ്പമാക്കുക യായിരുന്നു.