ആറന്മുളയപ്പന് സമർപ്പിക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി
ആറന്മുളയപ്പന് സമർപ്പിക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി. കാട്ടൂരിൽ നിന്നാണ് ദേശ പ്രമാണിമാരുടെ നേതൃത്വത്തിൽ തിരുവോണത്തോണി ആചാരപൂർവ്വം പുറപ്പെട്ടത്. വഞ്ചിപ്പാട്ടുപാടിയാണ് ശ്രീകോവിലേക്ക് തിരുവോണത്തോണിയെ ആനയിച്ചത്. തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുളയിലെത്തിയത്. കാട്ടൂർ ക്ഷേത്രത്തിൽനിന്നുള്ള ദീപവും ഓണവിഭവങ്ങളും ഭഗവാന് മുൻപിൽ സമർപ്പിക്കും. ഈ വിഭവങ്ങൾ കൊണ്ടാണ് ആറന്മുള ക്ഷേത്രത്തിൽ ഭഗവാന് സദ്യയൊരുക്കുക. സൂര്യോദയത്തിന് മുൻപ് ക്ഷേത്രത്തിന്റെ കടവിൽ തിരുവോണത്തോണി എത്തണമെന്നാണ് ആചാരം. വിഭവങ്ങളുമായി എത്തിയ തിരുവോണത്തോണി ഉച്ചയോടെ മടങ്ങും. 52 കരകളിലെ ആളുകളാണ് ചടങ്ങിന്റെ ഭാഗമാവുക. ആറന്മുള ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം ക്ഷേത്രപരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള സുരക്ഷസംവിധാനങ്ങളാണ് ആറന്മുളയിൽ ഒരുക്കിയിരിക്കുന്നത്.