കൊടകര കുഴല്‍പ്പണക്കേസ്; വീണ്ടും അന്വേഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ കനത്ത പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്കി. കേസില്‍ പുനരന്വേഷണം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശത്തിന് തൊട്ട് പിന്നാലെയാണ് നടപടി. ബിജെപി നേതാക്കള്‍ക്കെതിരായ കൊടകര കുഴല്‍പ്പണക്കേസിൻ്റെ അന്വേഷണത്തിന് എഡിജിപി മനോജ് എബ്രഹാമിന് മേല്‍നോട്ടം വഹിക്കും. തൃശൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസ് അന്വേഷണം ഏകോപിക്കും. ഈ കേസ് ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഡിവൈഎസ് രാജു വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി സതീശിൻ്റെ മൊഴിയെടുക്കും.
നാളെ മൊഴിയെടുക്കാനാണ് സാധ്യത. ഇതിന് ശേഷമായിരിക്കും തുടന്വേഷണമാണോ പുനരന്വേഷണമാണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം, കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തല്‍ തന്നെ എകെജി സെന്റര്‍ കേന്ദ്രീകരിച്ചുണ്ടാക്കിയ തിരക്കഥയെന്ന് തിരിച്ചടിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. ആരൊക്കെ തമ്മിലാണ് ഡിലെന്ന് ചടര്‍ച്ച ചെയ്യുന്ന ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കെതിരെ വീണുകിട്ടിയ ആയുധം പരമാവധി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരും സിപിഎമ്മും. ഒരു തവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസ് വീണ്ടും അന്വേഷിക്കാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശം വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായ തുടര്‍ നടപടി ഉണ്ടാകും. തുടരന്വേഷണം വേണോ പുനരന്വേഷണം വേണോ എന്ന കാര്യത്തില്‍ നിയമപരമായ സാധ്യതകള്‍ കൂടി കണക്കിലെടുക്കും.