എം എസ് സൊല്യൂഷൻസ് മേധാവി ഷുഹൈബിൻ്റെ മുൻകൂർ ജാമ്യ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കോഴിക്കോട് : ക്രിസ്മസ് പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ യൂട്യൂബ് ചാനൽ എം എസ് സൊല്യൂഷൻസിൻ്റെ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോഴിക്കോട് അഡീഷണൽ സെഷൻസ് കോർട്ട് രണ്ടാണ് മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞതവണ അപേക്ഷ പരിഗണിക്കുന്നതിനിടയിൽ ഗൂഢാലോചന കുറ്റം ചുമത്തിയതുമായി ബന്ധപ്പെട്ട് അധിക റിപ്പോർട്ട് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു.
ഗൂഢാലോചന, വിശ്വാസവഞ്ചന, ചതി തുടങ്ങി ഷുഹൈബിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ക്രൈംബ്രാഞ്ച് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഷുഹൈബും രണ്ട് അധ്യാപകരും ഇതുവരെ ഹാജരാകാൻ തയ്യാറായിട്ടില്ല. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ എം എസ് സൊല്യൂഷൻസിലൂടെ ചോർന്നിരുന്നു. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു. പരീക്ഷയുടെ ചോദ്യങ്ങൾ അതേപടിയായിരുന്നു യൂട്യൂബ് ചാനലിൽ വന്നത്. തുടർന്ന് എംഎസ് സൊല്യൂഷൻസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.