തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
തളിപ്പറമ്പ : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വൈകിട്ട് അഞ്ചരയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം ട്രസ്റ്റിമാർ രാജരാജേശ്വരന്റെ ചിത്രം നൽകി അമിത് ഷായെ സ്വീകരിച്ചു. പ്രധാന വഴിപാടായ പൊന്നിൻ കുടം സമർപ്പിച്ചാണ് അദ്ദേഹം പ്രാർഥിച്ചത്. ഭരണി നക്ഷത്രത്തിലാണ് പൊന്നിൻ കുടം സമർപ്പിച്ചത്. പട്ടം താലി വഴിപാടും കഴിച്ചു. ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ എന്നിവരും പൊന്നിൻ കുടം സമർപ്പിച്ചു. കഴിഞ്ഞ ആഴ്ച അനാഛാദനം ചെയ്ത ശിവന്റെ വെങ്കല ശിൽപവും ക്ഷേത്രത്തിലെ ആനയായ ഗണപതിയേയും വീക്ഷിച്ചു. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ നടയിരുത്തിയതാണ് ഈ ആന. ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിലും സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
നാല് മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം റോഡ് മാർഗമാണ് തളിപ്പറമ്പിലേക്ക് പോയത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുെട സന്ദർശനം മുൻനിർത്തി കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ക്ഷേത്രത്തിലേക്കുൾപ്പെടെ മറ്റാളുകളെ പ്രവേശിപ്പിച്ചില്ല. റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി യിരുന്നു. രണ്ടാം തവണയാണ് അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തുന്നത്. അതേ സമയം, അമിത് ഷായെ സ്വീകരിക്കൻ നൂറുകണക്കിനാളുകൾ തളിപ്പറമ്പിൽ കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. അമിത് ഷാ റോഡിലൂടെ 100 മീറ്റർ നടക്കുമെന്നും പ്രവർത്തകരെ അഭിവാദ്യം ചെയ്യുമെന്നും പ്രാദേശിക നേതാക്കൻമാർ അറിയിച്ചെങ്കിലും അതുണ്ടായില്ല. ആളുകൾ കാത്തു നിന്നിടത്തെത്തിയ പ്പോൾ വാഹനം വേഗത കുറയ്ക്കുകയും വാഹനത്തിലിരുന്ന് അമിത് ഷാ അഭിവാദ്യം ചെയ്യുകയുമാണു ണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ അമിത് ഷായെ കാണാനെത്തിയിരുന്നു.