കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം; ശനിയാഴ്ച ഐഎംഎ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം നടത്തും
ന്യൂഡൽഹി : കൊല്‍ക്കത്തയില്‍ യുവഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). വനിതാ ഡോക്ടറുടെ കൊലപാതകത്തിലും ആശുപത്രിയില്‍ നടത്തിയ അതിക്രമത്തിലും പ്രതിഷേധിച്ചാണ് ഐഎംഎയുടെ രാജ്യവ്യാപക സമരം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊരുക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് ഐഎംഎ പത്രക്കുറിപ്പില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെ 24 മണിക്കൂര്‍ സമയത്തേക്കാണ് സമരം. സമരത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി ഒപി പരിശോധനയും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രിയകളും ബഹിഷ്ക്കരിക്കും. എന്നാല്‍, അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, യുവഡോക്ടറുടെ കൊലപാതകത്തില്‍ സഹപാഠികളായ മൂന്നു പേരെ സിബിഐ ചോദ്യം ചെയ്തു. കൊലപാതകം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയാണ് സിബിഐ ചോദ്യം ചെയ്തിട്ടുള്ളത്. കൂടാതെ എട്ട് ഡോക്ടര്‍മാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി സിബിഐ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.