പുരപ്പുറ സൗരോര്‍ജപദ്ധതി; സബ്സിഡി ഇനി നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തും
ന്യൂഡൽഹി : കേന്ദ്ര സഹായധനത്തോടെ യുള്ള പുരപ്പുറ സൗരോർജപദ്ധതി (പി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജന) പ്രകാരം സൗരോർജപദ്ധതിക്കായി രജിസ്റ്റർചെയ്യുന്ന ഉപയോക്താക്കൾക്കുള്ള സബ്സിഡി ഇനിമുതൽ നേരിട്ട് അവരുടെ അക്കൗണ്ടുകളിലെത്തും. ഇതിനായി പദ്ധതിനടത്തിപ്പിനുള്ള പെരുമാറ്റച്ചട്ടങ്ങളിൽ ഭേദഗതിവരുത്തി കേന്ദ്ര പാരമ്പര്യേതര ഊർജമന്ത്രാലയം ഉത്തരവിറക്കി. പദ്ധതിയുടെ ഭാഗമായി പ്ലാന്റ് സ്ഥാപിക്കുന്നതിനാവശ്യമായ ചെലവ് സബ്സിഡി കിഴിച്ചാണ് സേവനദാതാക്കൾക്ക് നൽകിയിരുന്നത്. സബ്സിഡി നോഡൽ ഏജൻസികളാണ് അനുവദിക്കുന്നത്. ഇതൊഴിവാക്കി സബ്സിഡി ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് തീരുമാനം. കേരളത്തിൽ കെ.എസ്.ഇ.ബി.യാണ് നോഡൽ ഏജൻസി.
പി.എം. സൂര്യഘർ പദ്ധതിക്കായുള്ള ദേശീയ പോർട്ടലിൽ രജിസ്റ്റർചെയ്ത് അംഗങ്ങളാകുന്നവർക്കാണ് കേന്ദ്രസർക്കാരിന്റെ ആനുകൂല്യം. രജിസ്റ്റർചെയ്ത് അംഗങ്ങളാകുന്നവരുടെ രേഖകൾ പരിശോധിച്ച് നോഡൽ ഏജൻസി ഉറപ്പുവരുത്തി വേണം കേന്ദ്രസർക്കാരിന് കൈമാറാൻ. നോഡൽ ഏജൻസികൾവഴി സബ്സിഡി ലഭിക്കുന്നതിന് മൂന്നുമുതൽ നാലുമാസംവരെ കാലതാമസം നേരിടുന്നുണ്ട്. ഇതൊഴിവാക്കാനാണ് ഉപഭോക്താക്കൾക്ക് നേരിട്ട് തുക അയക്കുന്ന സംവിധാനം കൊണ്ടുവന്നത്. ഇപ്രകാരം നൽകുമ്പോൾ സർവീസ് ചാർജും ഒഴിവായിക്കിട്ടും. പദ്ധതിയുടെ കോർപ്പസ് ഫണ്ടിലേക്ക് 100 കോടിരൂപ കേന്ദ്രം നീക്കിവെച്ചിരുന്നു. ഇതിനുപുറമേ, ഗ്രാന്റുകളും മറ്റുമായി വേറെയും തുകകൾ പദ്ധതിച്ചെലവിലേക്കായി വകയിരുത്തും. ഇതുവരെ 1.45 കോടി ഉപഭോക്താക്കൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇവരിൽ 6.34 ലക്ഷംപേർക്ക് പ്ലാന്റുകൾ സ്ഥാപിച്ചുനൽകി. 2026-2027 വരെയാണ് പദ്ധതിയുടെ കാലാവധി. മൊത്തം 75,021 കോടിയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്.