ഗർഭിണിയായ 23കാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട : ഗർഭിണിയായ 23കാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും അറസ്റ്റ് ചെയ്തു. കരൂപടന്ന കാരുമാത്ര നെടുങ്ങാണത്ത്കു ന്ന് സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ (30), മാതാവ് റംല (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീനാരായണപുരം പതിയശ്ശേരി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദിന്റെ മകൾ ഫസീല തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്.
വീടിന്റെ മുകളിലെ ട്രസ് വർക്കിന്റെ ഇരുമ്പുകമ്പിയിൽ ഷാൾ ഉപയോഗിച്ചാണ് ഫസീല തൂങ്ങിമരിച്ചത്. നൗഫൽ വയറ്റിൽ ചവിട്ടിയതിലും റംല ദേഹോപദ്രവം ഏൽപിച്ചതിലുമുള്ള മനോവിഷമത്താ ലാണ് ഫസീല തൂങ്ങിമരിച്ചതെന്ന് ഫസീലയുടെ പിതാവ് റഷീദ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നൗഫലിനെയും റംലയെും പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷ്, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.എസ്. ഷാജൻ, പി.ആർ. ദിനേഷ് കുമാർ, സുമൽ, പ്രസാദ്, ഇ.യു. സൗമ്യ, ജി.എ.എസ്.ഐമാരായ ഗോപകുമാർ, സീമ, സി.പി.ഒമാരായ ജീവൻ, ഉമേഷ്, എൻ.സി. ശരത്ത്, എം.എം, ഷാബു, എം.ആർ. അഖിൽ എന്നിവരാണ് കേസന്വേഷിക്കുന്നത്.