ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; മരിച്ചവരുടെ എണ്ണം 492 ആയി
ബെയ്റൂട്ട് : ലബനനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 492 ആയി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേല്‍ – ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയില്‍ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. 1300 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം എക്സില്‍ കുറിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് അനുമതി ലഭിച്ചതായും സൈന്യം വ്യക്തമാക്കി. അതേസമയം വടക്കൻ ഇസ്രയേലിലെ മൂന്ന് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ലയും പ്രത്യാക്രമണം നടത്തി. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉള്‍പ്പെടുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ലോക രാഷ്ട്രങ്ങള്‍ ഇസ്രയേലിനോടും ഹിസ്ബുല്ലയോടും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ചതിന് പിന്നാലെയാണ് രൂക്ഷമായ ആക്രമണമുണ്ടായത്.