തുടർ ഭരണത്തിനായി മുഖ്യമന്ത്രിയുടെ മിഷൻ 110; ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നിർദേശം
തിരുവനന്തപുരം : തുടർ ഭരണത്തിനായി മുഖ്യമന്ത്രിയുടെ മിഷൻ 110. നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 110 സീറ്റ് നേടണമെന്ന് മൂന്നര മണിക്കൂറിലേറെ നീണ്ട മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം. ഓരോ മണ്ഡലത്തിന് വേണ്ടിയും പ്രത്യേക പദ്ധതികൾ തയാറാക്കും.ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണ മെന്നും, വിവാദങ്ങളെ വികസനം കൊണ്ട് മറികടക്കണമെന്നും നിർദേശം. സർവ്വ വിഭാഗം ജനങ്ങളുടെയും ഉന്നതി ലക്ഷ്യമിട്ടാണ് 10 വർഷം ഭരിച്ചത്. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും മികച്ച ഭരണം നടത്താനായി. ബിജെപി നിലപാടിനൊപ്പമാണ് കോൺഗ്രസ് നിലകൊണ്ടത്. വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തു.
കലാപങ്ങളില്ലാത്ത നാടായി കേരളത്തെ മാറ്റി.അതിദാരിദ്ര നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാ നായി. വർഗീയ ശക്തികൾക്കെതിരെ കർശന നിലപാടെടുത്തു തുടങ്ങിയ അടുത്ത 50 ദിവസത്തിനുള്ളിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാഷ്ട്രീയ സംഘടനാ തലത്തിലുള്ള ഇടപെടലുകൾക്ക് പുറമെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിനും പ്രത്യേക പദ്ധതി യോഗം ആസൂത്രണം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണവിരുദ്ധ വികാരം മറികടക്കാനും സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കാനുമുള്ള ശക്തമായ നീക്കമായാണ് ഈ കർമ്മപദ്ധതി വിലയിരുത്തപ്പെടുന്നത്.