തലമുറകളുടെ ഭാവഗായകനായ പി. ജയചന്ദ്രൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും
തലമുറകളുടെ ഭാവഗായകനായ പി. ജയചന്ദ്രൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും. പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി പി. ജയചന്ദ്രനെ അനുസ്മരിച്ചത്. മോഹൻലാൽ തനിയ്ക്ക് നഷ്ടമായത് ജ്യേഷ്ഠ സഹോദരനെയാണെന്നും കാലാതീതമായ കാൽപനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ചയാളാണ് അദ്ദേഹമെന്നും തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അനുസ്മരിച്ചു.
‘പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.’ മോഹൻലാൽ കുറിച്ചു. നടൻ മമ്മൂട്ടിയും പി ജയചന്ദ്രന് അനുശോചനം അറിയിച്ചിട്ടുണ്ട്. ‘പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ’, എന്നാണ് മമ്മൂട്ടി കുറിച്ചത്. പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ പറവൂര്‍ ചേന്ദമംഗലത്ത്മറ്റന്നാൾ പറവൂര്‍ ചേന്ദമംഗലത്ത് വച്ച് നടക്കും. പതിനൊന്നാം തീയതി 9 മണി മുതൽ ചേന്ദമംഗലം പാലിയം തറവാട്ടിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് 3 മണിക്ക് പാലിയം തറവാട് ശ്മശാനത്തിൽ വച്ചാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.