ദുരന്തബാധിതരുടെ സ്വപ്നങ്ങൾക്ക് ഗതിവേഗം പകർന്ന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ് നിർമാണം തുടങ്ങി
കൽപ്പറ്റ : നഷ്ടങ്ങളിൽനിന്ന് ജീവിതം തിരിച്ചുപിടിക്കുന്ന മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ സ്വപ്നങ്ങൾക്ക് ഗതിവേഗം പകർന്ന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ് നിർമാണം തുടങ്ങി. സംസ്ഥാനസർക്കാരിന്റെ ഇച്ഛാശക്തിയും നാടിന്റെ നന്മയും ഒത്തുചേർന്നതോടെയാണ് ശനിയാഴ്ച തന്നെ പ്രവൃത്തി ആരംഭിക്കാനായത്. ഹൈക്കോടതി ഉത്തരവ് പ്രകാരം 17.77 കോടി രൂപ വെള്ളി രാത്രി രജിസ്ട്രാറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് കലക്ടർ ഡി ആർ മേഘശ്രീയുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുത്ത് നോട്ടീസ് പതിച്ചു. ആകെ 44.28 കോടിരൂപ നഷ്ടപരിഹാരമായി കെട്ടിവച്ചു.
ശനിയാഴ്ച മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തേയിലച്ചെടികൾ പിഴുതുമാറ്റി നിലമൊരുക്കൽ തുടങ്ങി. പ്രകൃതിദുരന്തം മറികടക്കാൻ കഴിയുന്ന ആയിരം ചതുരശ്രയടിയുടെ വീടാണ് ഏഴ് സെന്റിൽ നിർമിക്കുക. ആദ്യം മാതൃകാവീട് പൂർത്തിയാക്കും. ഒരു ക്ലസ്റ്ററിൽ 20 വീട്. പ്രധാന റോഡ് കൂടാതെ ക്ലസ്റ്ററുകളിലേക്കും പൊതുകെട്ടിടങ്ങളി ലേക്കും റോഡുണ്ടാകും. വീടും റോഡും പൂർത്തിയാക്കി പൊതുകെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. ശുദ്ധജലവിതര ണത്തിനും വൈദ്യുതിക്കും ആധുനിക സംവിധാനങ്ങളാണ്. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി തുടങ്ങിയവ ടൗൺഷിപ്പിലുണ്ടാകും. മാർച്ച് 27നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് കല്ലിട്ടത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ കമ്പനി.