മഹാരാഷ്ട്രയില്‍ വോട്ടെണ്ണൽ ഇന്ന്; 288 സീറ്റുകളിലെ ജനവിധി ഇന്ന് അറിയാം
മഹാരാഷ്ട്രയില്‍ വോട്ടെണ്ണൽ ഇന്ന്. 288 സീറ്റുകളിലെ ജനവിധി ഇന്ന് അറിയാം. 65 ശതമാനം പോളിങ്ങാണ് ഇത്തവണ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 61.4% ആയിരുന്നു പോളിങ് കണക്ക്. ആദ്യ ഫല സൂചനകൾ 9 മണിയോടെ അറിയാം. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇത്തവണ ഉണ്ടായ ഉയര്‍ന്ന പോളിംഗ് ശതമാനം ഭരണവിരുദ്ധ വികാരമാണെന്ന വിലയിരുത്തലിലാണ് അഘാഡി സഖ്യം. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ഇരുസഖ്യവും വന്‍ ക്ഷേമപദ്ധതികളും വാഗ്ദാനങ്ങളുമാണ് പ്രകടന പത്രികയില്‍ നല്‍കിയത്. മഹാരാഷ്ട്രയിലെ മറാത്തി സംവരണ വിഭാഗവും സൊയാബിന്‍ കര്‍ഷകരും അടക്കം ആര്‍ക്കൊപ്പം എന്നതും ഏറെ ശ്രദ്ധേയമാണ്.
എന്‍സിപി, ശിവസേന സഖ്യം നെടുകെ പിളര്‍ന്ന ശേഷമുളള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉണ്ട്. 288 സീറ്റുകളില്‍ നാലായിരത്തോളം സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. വിമതന്മാരും സ്വതന്ത്രന്മാരും നേടുന്ന വോട്ടുകളും ഏറെ നിര്‍ണായകം. കൂട്ടിയും കിഴിച്ചും പ്രവചനാതീതമായി നില്‍ക്കുകയാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പോരാട്ടം. കുതിരക്കച്ചവടം നടക്കാന്‍ സാധ്യതയുളള മഹാരാഷ്ട്രയിലേക്ക് നിരീക്ഷകരെ അയയ്ക്കുന്നതടക്കം നടപടികളിലേക്ക് കോണ്‍ഗ്രസ് നീങ്ങിക്കഴിഞ്ഞു. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വഴി യോഗങ്ങള്‍ നടക്കുന്നുണ്ട്. ബിജെപി ആസ്ഥാനത്തും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ യോഗം ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു.