വിവാദങ്ങള്‍ക്കിടെ എമ്പുരാന് കണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റർ
തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ എമ്പുരാന് കണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റർ. മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച സിനിമയെന്നാണ് തനിക്ക് തോന്നിയതെന്ന് എം വി ഗോവിന്ദന് മാസ്റ്റർ പറഞ്ഞു. തെറ്റായ നിലപാടുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കു മെല്ലാം എതിരായി ഒരു നാടും രാജ്യവും സമാധാനവും നമുക്കെല്ലാം വേണം എന്ന ആശയം ഉല്പാദിപ്പിക്കുന്ന ഒരു സിനിമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കലയെ കലയായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സിനിമ എന്നത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടു വരുന്ന ഒരു കലാരൂപമാണ്. ഭരണകൂട ഭീകരതയുടെ താളത്തിന് സമൂഹത്തിലെ വിമര്‍ശനാത്മകമായ നിലപാടുകളെ മാറ്റിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടല്‍ കൂടി ഇതിന്റെ ഭാഗമായി നടന്നു എന്നാണ് തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ചിത്രം കണ്ട ശേഷം പ്രതികരിച്ചു. ഏതൊരു സിനിമയും കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും അതിനെ കുറിച്ച് വിമര്‍ശിക്കാനും നല്ലത് പറയാനുമൊക്കെയുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അസഹിഷ്ണുതയുടെ പര്യായമായി ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുന്നവരായി ചിലര്‍ മാറുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.