നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു
ഡൽഹി :ജൂൺ 21-നാണ് പുനഃപരീക്ഷ നടത്തുക. മെയ് 3 -ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് പുനഃപരീക്ഷ നടത്തുന്നത്.പുനഃപരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) വാർത്താക്കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചു നൽകാമെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.
ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഒരു ഗെസ് പേപ്പർ പരീക്ഷയ്ക്ക് ഒരു മാസം മുൻപ് തന്നെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങൾ നീറ്റ് പരീക്ഷയിൽ അതേപടി വന്നതായാണ് എഡിജിപി വിശാൽ ബൻസാൽ വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണ ഏജൻസികൾക്ക് പുറമെ എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്താണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ ആണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. പരീക്ഷാ പേപ്പർ ചോർന്നത് നാസിക്കിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.