പുതുവർഷം പൊളിയാവട്ടെ; പുതുവത്സര ആഘോഷം അതിരു കടന്നാൽ പിടികൂടാൻ കണ്ണു ചിമ്മാതെ പൊലീസും എക്സൈസും
കണ്ണൂർ : പുതുവത്സര ആഘോഷം അതിരു കടന്നാൽ പിടികൂടാൻ കണ്ണു ചിമ്മാതെ പൊലീസും എക്സൈസും ഉണ്ടാവും. ഇന്നു രാത്രി 11നു ശേഷം ജില്ലാ അതിർത്തികൾ അടയ്ക്കും. എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും രാത്രി ജോലിക്കു ഹാജരാകണമെന്നു നിർദേശമുണ്ട്. പുതുവത്സര ആഘോഷം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസിനെ വിന്യസിക്കും. ആഘോഷം നടക്കുന്ന സ്ഥലങ്ങളും പങ്കെടുക്കാൻ സാധ്യതയുള്ള ജനങ്ങളുടെ കണക്കും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ആഘോഷ സ്ഥലങ്ങളിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നു നിർദേശമുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ വിന്യസിക്കും. എക്സൈസ് ജില്ലയിൽ സ്പെഷൽ ഡ്രൈവ് നടത്തും. അനധികൃത മദ്യവിൽപന, ലഹരിമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം എന്നിവയ് ക്കെതിരെ കർശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പരിശോധന നടത്തും. ആഘോഷങ്ങൾക്കിടയിൽ പൊതുജന ശല്യമുണ്ടാക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെയും നിരീക്ഷിക്കാൻ വനിതാ പൊലീസിനെ മഫ്തിയിൽ വിന്യസിക്കും.അമിത വേഗത്തിൽ വാഹനമോടിക്കുന്നവർ ക്കെതിരെ നടപടിയുണ്ടാകും.നഗരത്തിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പുവരുത്താൻ പ്രത്യേക മേഖലകളാക്കി തിരിച്ച് പൊലീസ് പട്രോളിങ് ഏർപ്പെടുത്തി.
ജില്ലയിലേക്കു പ്രവേശിക്കുന്നതും പുറത്തു പോകുന്നതുമായ വാഹനങ്ങൾ നിരീക്ഷിക്കുന്നതിന് ജില്ലാ അതിർത്തി യിൽ പരിശോധനയും ശക്തമാക്കി. ജില്ലയിൽ കാപ്പ നിയമനടപടി സ്വീകരിച്ചിട്ടുള്ളവരെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കുന്ന തിനായി പ്രത്യേകം സംഘത്തെ ഏർപ്പെടുത്തി. ബാറുകളിലും മദ്യവിൽപനശാലകളിലും സമയപരിധിക്കു ശേഷമുള്ള മദ്യവിൽപന അനുവദിക്കില്ല. ഇക്കുറി രാത്രി 12വരെയാണ് ബാറുകൾ ക്കു സമയപരിധി അനുവദിച്ചിരിക്കുന്നത്. അനധികൃത മദ്യ നിർമാണം, ചാരായ വാറ്റ്, സെക്കൻഡ്സ് മദ്യ വിൽപന എന്നിവ കണ്ടെത്തുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.