പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും
ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും. രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻഖറിനെതിരായ അവിശ്വാസ പ്രമേയവും അദാനി, സോറോസ് വിഷയങ്ങളും രാജ്യസഭയെ ഇന്നും പ്രഷുബ്ധമാക്കിയേക്കും. കഴിഞ്ഞ ദിവസം പ്രതിപക്ഷ ഇന്ത്യ സഖ്യ എംപിമാർ ദില്ലിയിൽ വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് ജഗദീപ് ധൻഖറിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. രാജ്യസഭാ ചെയർമാൻ പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് ആരോപണം. ബിജെപി അംഗങ്ങൾ ജോർജ് സോറോസ് വിഷയമുയർത്തി ഇരു സഭകളിലും പ്രതിപക്ഷത്തിനെതിരെ ആയുധം ആക്കുകയാണ്. ലോക്സഭയിൽ ദുരന്തനിവാരണ ഭേദഗതി ബില്ലിൽ ഇന്നും ചർച്ചകൾ തുടരും. നാളെയാണ് ലോക്സഭയിൽ പ്രതിപക്ഷ ആവശ്യപ്രകാരം ഭരണഘടനയിൽ ചർച്ച ആരംഭിക്കുക.
അതേസമയം ജഗദീപ് ധന്‍ഖര്‍ നടത്തുന്ന പക്ഷപാതപരമായ സമീപനത്തിനെതിരായ പ്രതിഷേധം പാര്‍ലമെന്റിന് പുറത്തേക്കും വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷ ഇന്ത്യാ സഖ്യം. രാജ്യസഭാ ചെയര്മാന് പദവിയെ മാനിക്കാതെ, അടുത്ത സ്ഥാനക്കയറ്റത്തിനായി സഭയില്‍ കേന്ദ്രവക്താവായി മാറിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു. ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജയറാം രമേശ്, മനോജ് ഝാ, ഡോ. ജോണ്‍ ബ്രിട്ടാസ്, സന്തോഷ് കുമാര്‍, ജോസ് കെ മാണി, തിരുച്ചി ശിവി, സഞ്ജയ് റാവത്ത് ഉള്‍പ്പെടെ ഇന്ത്യ സഖ്യ നേതാക്കള്‍ പങ്കെടുത്തു. അവിശ്വാസ പ്രമേയ നോട്ടീസും സോറോസും വിഷയവും രാജ്യസഭയെ ഇന്നും പ്രഷുബ്ധമാക്കി. രാജ്യസഭാ ചെയര്‍മാനെ പിന്തുണച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും ജെ പി നദ്ദയും സോറോസ് വിഷയം കൂടി ഉന്നയിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു.