കേന്ദ്ര ബജറ്റ്; അങ്ങേയറ്റം നിരാശാജനകം, പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണ്. വയനാട് പാക്കേജ്, വിഴിഞ്ഞം എന്നിവയടക്കം കേരളത്തിനായി ബജറ്റിൽ പ്രഖ്യാപനങ്ങളില്ല. കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളോടുള്ള സമീപനം തുല്യനിലയിലല്ല. സർക്കാരിന് രാഷ്ട്രീയമായി താൽപര്യമുള്ള സംസ്ഥാനങ്ങളിൽ കാര്യങ്ങൾ ചെയ്യുന്നുവെന്നും കെഎൻ ബാലഗോപാൽ വിമർശിച്ചു.
കേരളത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ ബജറ്റിൽ കേന്ദ്രം പരിഗണിച്ചിട്ടില്ല. ലോകത്തെയാകെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പുനരധിവാസ പാക്കേജും ബജറ്റിൽ പരാമർശിച്ചിട്ടില്ല. നിക്ഷേപം, കയറ്റുമതി, വികസനം എന്നിവയെ സംബന്ധിച്ചാണ് കേന്ദ്ര ധനമന്ത്രി ബജറ്റിൽ ദീർഘമായി പറയുന്നത്. രണ്ടു ദശാബ്ദത്തിനിടയിൽ ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹന പദ്ധതിയാണ് വിഴിഞ്ഞം. എന്നാൽ വിഴിഞ്ഞത്തെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. പ്രധാന സ്ഥാപനങ്ങളൊന്നും കേരളത്തിന് അനുവദിച്ചിട്ടില്ല. ഇത് ദുഖകരവും പ്രതിഷേധകരവുമാണ്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തിരുത്തൽ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്ന തെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിൻ്റെ ഏതു റിപ്പോർട്ടുകളിലും കേരളത്തെപ്പറ്റി നല്ല കാര്യങ്ങളല്ലാതെ ഒന്നും പറയാനില്ല. സാമ്പത്തിക സർവേയിലും കേരളത്തെപ്പറ്റി നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സുസ്ഥിര വികസനം, മാലിന്യ നിർമാർജനം, ഭൂവിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട കണക്കുകൾ കേരളത്തിന് അനുകൂലമായാണ് സർവേയിലുള്ളത്. കേരളത്തിൻ്റെ പല പദ്ധതികളും കേന്ദ്രം എടുത്ത് ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. മുൻപേ നടക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ബജറ്റിലെ ടിങ്കറിങ് ലാബ് പദ്ധതി, കേരളത്തിൽ നിരവധി സ്കൂളുകളിൽ നടപ്പിലാക്കിക്കഴിഞ്ഞു. നമ്മുടെ നാട്ടിലെ പ്രൈമറി സ്കൂളുകളിലടക്കം ഇൻ്റർനെറ്റ് വന്നുകഴിഞ്ഞു. എന്നാൽ ഇതിന് പണം അനുവദിക്കുമ്പോൾ കേരളം അയോഗ്യരാകുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.