രാജ്യത്ത് ക്യുആർ കോഡുള്ള പുതിയ പാൻ കാർഡ് വ്യാപകമാക്കാൻ പാൻ 2.0 പ്രോജക്ടിന് അനുമതി നൽകി കേന്ദ്ര സർക്കാർ
രാജ്യത്ത് ക്യുആർ കോഡുള്ള പുതിയ പാൻ കാർഡ് വ്യാപകമാക്കാൻ പാൻ 2.0 പ്രോജക്ടിന് അനുമതി നൽകി കേന്ദ്ര സർക്കാർ. ആദായനികുതി വകുപ്പിൻ്റെ പാൻ 2.0 പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (CCEA) അംഗീകാരം നൽകി. നികുതിദായകരുടെ രജിസ്ട്രേഷൻ സംവിധാനം (ഡിജിറ്റൽ പാൻ/ടാൻ സേവനങ്ങൾ) ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഒരു ഇ-ഗവേണൻസ് പ്രോജക്റ്റാണ് പാൻ 2.0 പ്രോജക്റ്റ്. ഈ പ്രോജക്ടിനായി 1,435 കോടി രൂപ സർക്കാർ ചെലവഴിക്കുമെന്ന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
പാൻ 2.0 പ്രോജക്ടിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ക്യുആർ കോഡുള്ള പാൻ കാർഡ് നൽകുമെന്നും പുതിയ കാർഡിലേക്കുള്ള അപ്ഡേഷൻ പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്. നികുതിദായകർക്ക് മെച്ചപ്പെട്ട ഡിജിറ്റൽ എക്സ്പീരിയൻസ് നൽകാൻ പാൻ 2.0 പ്രോജക്ട് ലക്ഷ്യമിടുന്നു. കോർ, നോൺ-കോർ പാൻ/ടാൻ പ്രവർത്തനങ്ങളും പാൻ മൂല്യനിർണ്ണയ സേവനവും ഏകീകരിച്ചുകൊണ്ട് നിലവിലെ പാൻ/ടാൻ 1.0 ഇക്കോ-സിസ്റ്റം നവീകരിക്കാനും പുതിയ പാൻ 2.0 പ്രോജക്ട് ലക്ഷ്യമിടുന്നു. പാൻ 2.0യുടെ മറ്റൊരു പ്രധാന നേട്ടം എന്തെന്നാൽ, സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കുമുള്ള പൊതുപൊതു തിരിച്ചറിയൽ കാർഡ് എന്ന നിലയിലും ക്യുആർ കോഡുള്ള പുതിയ പാൻ കാർഡ് ഉപയോഗിക്കാൻ സാധിക്കും. നിലവിലെ പാൻ നമ്പർ മാറാതെ തന്നെ ഉപയോക്താക്കൾക്ക് പാൻ 2.0യിലേക്ക് ഓൺലൈനിലൂടെ അപ്ഗ്രേഡ് ചെയ്യാം. ഇത് പൂർണ്ണമായും സൗജന്യമാണ്. പാൻ 2.0 പ്രോജക്റ്റിൻ്റെ 4 ലക്ഷ്യങ്ങൾ: 1- മെച്ചപ്പെട്ട ഗുണനിലവാരത്തോടെ വേഗത്തിലുള്ള സേവനം നികുതിദായകർക്ക് ഉറപ്പാക്കുക. 2- വിവരങ്ങളുടെ യഥാർഥ ഡാറ്റ ഉറപ്പാക്കുക. 3- പരിസ്ഥിതി സൗഹൃദമാകുകയും ചെലവ് ചുരുക്കുകയും ചെയ്യുക. 4- കൂടുതൽ സുരക്ഷ ഉറപ്പാക്കുക. 1961-ലെ ആദായനികുതി നിയമത്തിന് അനുസൃതമായി ഒന്നിലധികം ഐഡൻ്റിറ്റികൾക്ക് പകരം ഒരൊറ്റ ഐഡൻ്റിറ്റി നിലനിർത്താൻ ബിസിനസുകൾക്ക് ഈ പുതിയ പാൻ 2.0 കാർഡ് സഹായകരമാകും. ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നതിനാൽ, ശക്തവും സുരക്ഷിതവുമായ തിരിച്ചറിയൽ രേഖയായി മാറാൻ പാൻ 2.0 കാർഡുകൾക്ക് കഴിയും എന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.