പ്രളയ ദുരിതം ഒഴിയാതെ കേരളം
തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതില്‍ വ്യത്യസ്ത സംഭവങ്ങളിൽ ഇന്ന് നാല് പേർക്ക് കൂടി ജീവൻ നഷ്ടമായി. കണ്ണൂർ കൂത്തുപറമ്പ് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതേരി ഇടത്തിൽ രാരിഷ് ആണ് മരിച്ചത്. കാപ്പാട് വെള്ളക്കെട്ടിൽ വീണ രണ്ടുവയസ്സുകാരൻ മരിച്ചു. വലിയാണ്ടി സ്വദേശി നൗഷാദിന്റെ മകൻ മാസിൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ കാണാതായ മത്സ്യത്തൊഴിലാളികളിൽ രണ്ടു പേരുടെ മൃതദേഹം കിട്ടി. അഞ്ച്തെങ്ങ് സ്വദേശി ഫ്രീമോന്റെയും വിഴിഞ്ഞം സ്വദേശി ആന്റണിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലത്തും കണ്ണൂരിലും തിരുവനന്തപുരത്തും രണ്ട് പേരെ വീതം കടലിൽ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുന്നു. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുള ഇപ്പോഴും വെള്ളത്തിലാണ്. അപ്പർ കുട്ടനാടും വെള്ളക്കെട്ടിൽ തുടരുന്നു. വിവിധ മഴ അപകടങ്ങളിൽ സംസ്ഥാനത്ത് പരിക്കേറ്റ് ചികിത്സയിലുള്ളത് 13 പേർ ആണ്. 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്ന് എന്നാണ് സർക്കാർ കണക്ക്. 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.