മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു
മലപ്പുറം: മങ്കട പന്തല്ലൂർ മലയിലെ വ്യൂ പോയിന്റ് കാണാനെത്തിയ ഏഴംഗ വിദ്യാർത്ഥി സംഘത്തിലെ നാല് പേർ മിന്നലേറ്റ് മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. വെള്ളില സ്വദേശികളാണ് മരിച്ചവരെല്ലാം. പുതുക്കുടി അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻവീട്ടിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്ഹാത് (19), സൽമാനുൽ ഫാരിസ് (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.മഞ്ചേരി മങ്കട പന്തല്ലൂർമലയിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെയാണ് ശക്തമായ മിന്നലുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേർ മരണത്തിനു കീഴടങ്ങി.
മിന്നലേറ്റതിനെത്തുടർന്ന് സംഘത്തിലുണ്ടായിരുന്ന ഒരാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയുടെ ഉൾഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്. അതിനാൽ രക്ഷാപ്രവർത്തനം വൈകി.
പരിക്കേറ്റവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും