
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും; പരീക്ഷാ ഒരുക്കത്തിൽ 33,000 പേർ
തിരുവനന്തപുരം : എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. എസ്.എസ്.എല്‍.സി പരീക്ഷ 9.30ന് ആരംഭിക്കും. 9.30 മുതല്‍ 9:45 വരെയാണ് കൂള്‍ ഓഫ് ടൈം. 9 മണിക്ക് മുമ്പായി മുഴുവന്‍ കുട്ടികളും സ്കൂളില്‍ എത്തിച്ചേരണം. മാര്‍ച്ചിലെ ചൂടുകാലാവസ്ഥയും റമദാനും ഉള്ളതിനാല്‍ എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്കൊപ്പം സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍ എഴുതുന്ന 9ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും പരീക്ഷകള്‍ രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് ശേഷമാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം നിശ്ചയിച്ചിട്ടുള്ളത്. ഉച്ചക്ക് 1.30ന് പരീക്ഷ ആരംഭിച്ച് 4.15ന് അവസാനിക്കുന്നതാണ്. രണ്ട് വെള്ളിയാഴ്ചകളിലുളള ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 2 മണിക്കാരംഭിച്ച് 4.45ന് അവസാനിക്കും.
33,000 കുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. 32,993 പേർ റെഗുലർ വിഭാഗത്തിലാണ്. ഏഴ് കുട്ടികൾ ഇത്തവണ പ്രൈവറ്റായി പരീക്ഷയ്ക്കെത്തും. ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്കൂളിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുക. 579 പേർ. മൂന്ന് കുട്ടികൾ മാത്രം പരീക്ഷയെഴുതുന്ന മൂവാറ്റുപുഴ എൻ.എസ്.എസ് ഹൈസ്കൂൾ, ശിവൻകുന്ന് ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് കുറവ് വിദ്യാർത്ഥികൾ.എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 51 ക്ലസ്റ്ററുകളായി തിരിച്ചാണ് പരീക്ഷകൾ.എറണാകുള 101, ആലുവയിൽ 118, മൂവാറ്റുപുഴയിൽ 54, കോതമംഗലത്ത് 52 ഉൾപ്പടെ ആകെ 325 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലാകെ ഉള്ളത്. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി സെക്രട്ടറിയേറ്റ് തലത്തിലും റവന്യൂ ജില്ല, വിദ്യാഭ്യാസ ജില്ലാ തലങ്ങളിലും പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.