ഔദ്യോഗിക വാഹനം വൈകി; ഓട്ടോയിൽ യാത്ര ചെയ്ത് സുരേഷ് ഗോപി
ഹരിപ്പാട് : മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിന് എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച. പുരസ്കാര സമർപ്പണച്ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിൽ പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഔദ്യോഗിക വാഹനം കാത്ത് അഞ്ച് മിനിറ്റിലധികം റോഡിൽ നിന്നു. ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേനടയിൽ കേന്ദ്രമന്ത്രിയെ കാത്തുകിടക്കുകയായി രുന്നു. അതേസമയം, സുരേഷ് ഗോപി കിഴക്കേ നടയിൽ കിടന്ന ഓട്ടോയിൽ കയറി കുമരകത്ത് പോകാൻ ആവശ്യപ്പെട്ടതോടെ ഓട്ടോഡ്രൈവർ പരുങ്ങി. രണ്ട് കിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിന് നു സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോഴേക്കും ഔദ്യോഗിക വാഹനവ്യൂഹം കുതിച്ചെത്തി. ഗൺമാൻ ഉൾപ്പെടെയുള്ളവർ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോൾ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവർക്ക് പറഞ്ഞുകൊടുക്കാൻ നീരസത്തോടെ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഒദ്യോഗിക വാഹനത്തിൽ യാത്ര തുടർന്നു. ഇന്ന് കോട്ടയത്ത് ഔദ്യോഗിക പരിപാടിയുള്ള സുരേഷ് ഗോപിക്ക് കുമരകത്താണ് താമസം തരപ്പെടുത്തിയിരുന്നത്.