തൃശൂരിൽ ഭർത്താവിന്റെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളുടെ വീടിനുനേരെ ആക്രമണം
തൃശൂർ : തൃശൂരിൽ ഭർത്താവിന്റെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളുടെ വീടിനുനേരെ ആക്രമണം. വടക്കേ തൊറവ് പുളിക്കൽ ബിന്ദു തിലകന്റെ വീടാണ് ബൈക്കിലെത്തിയ സംഘം അടിച്ചു തകർത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് ബൈക്കിലെത്തിയ സംഘം വീടിന്റെ ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും തകർക്കുകയായിരുന്നു. വീടിന്റെ പിറകിലെ വാതിൽ തകർത്താണ് ആക്രമികൾ അകത്തു കടന്നത്. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അശോകന്റെ മകള്‍ 25 വയസുള്ള അനഘ ഒരാഴ്ച മുൻപാണ് മരിച്ചത്. ഒന്നരമാസം മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടുകാരുടെ പരാതിയിൽ അനഘയെ രജിസ്റ്റർ വിവാഹം ചെയ്ത പുളിക്കല്‍ ആനന്ദ് കൃഷ്ണ, ഇയാളുടെ അമ്മ ബിന്ദു തിലകൻ എന്നിവരുടെ പേരിൽ പുതുക്കാട് പൊലീസ് കേസെടുത്തിരുന്നു. അമ്മയും മകനും ഇപ്പോഴും ഒളിവിലാണ്. ഇതിനിടെയാണ് പ്രതികളുടെ വീടിനു നേരെ ആക്രമണമുണ്ടായത്. ഈ സംഭവത്തിൽ അനഘയുടെ സഹോദരൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.