
അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; തുടർച്ചയായ രണ്ടാം തവണയാണ് കിരീടത്തിൽ മുത്തമിട്ടത്
അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. ക്വാലാലംപുരിൽ നടന്ന ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ ഒമ്പതു വിക്കറ്റിന് തകർത്താണ് ഇന്ത്യൻ കൗമാരം തുടർച്ചയായ രണ്ടാം കിരീടത്തിൽ മുത്തമിട്ടത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 83 റൺസ് എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യൻ വനിതകൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 11.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്തു.
ഓപ്പണർ ഗൊംഗഡി തൃഷയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ടൂർണമെന്റി ലുടനീളം മികച്ച ഫോമിൽ കളിച്ച താരം, 33 പന്തിൽ എട്ടു ഫോറടക്കം 44 റൺസെടുത്ത് പുറത്താകാതെ നിന്നു. ബൗളിങ്ങിലും തിളങ്ങി. നാലു ഓവറിൽ 15 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സനിക ചാൽക്കെ 22 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നു. 13 പന്തിൽ എട്ടു റൺസെടുത്ത ജി. കമാലിനിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കഴിഞ്ഞ മത്സരങ്ങളിൽനിന്ന് മാറ്റമില്ലാതെയാണ് ഇരുടീമുകളും കളിക്കാനിറങ്ങിയത്. ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യൻ പെൺകൊടികളുടെ ഫൈനൽ പ്രവേശം. വിൻഡീസിനെയും ഇംഗ്ലണ്ടിനെയും ഒമ്പത് വിക്കറ്റിനും മലേഷ്യയെ 10 വിക്കറ്റിനും തകർത്തുവിട്ട ടീം ലങ്കക്കാരെ 60 റൺസിനും സ്കോട്ലൻഡിനെ 150 റൺസിനുമാണ് വീഴ്ത്തിയിരുന്നത്. അയൽക്കാരായ ബംഗ്ലാദേശിനെതിരെ എട്ടുവിക്കറ്റിനായി രുന്നു ജയം. ഇന്ത്യൻ ടീം: നിക്കി പ്രസാദ് (ക്യാപ്റ്റൻ), ഗൊംഗഡി തൃഷ, ജി. കമാലിനി, സനിക ചാൽക്കെ, ഈശ്വരി അവ്സാരെ, മിഥില വിനോദ്, ആയുഷി ശുക്ല, ശബ്നം ശാകിൽ, വൈഷ്ണവി ശർമ, വി.ജെ. ജോഷിത, സിസോദിയ.