വാഹനാപകടം; യുഎഇയിൽ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യു.എ.ഇ ഫെഡറൽ സുപ്രീം കോടതി
ദുബായ് : യുഎഇയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് ഒടുവില്‍ നഷ്ടപരിഹാരം ലഭിച്ചു. ഡെലിവറി ബോയിയായി ജോലിചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയായ ഷിഫിനാ(24)ണ് നഷ്ടപരിഹാരം ലഭിച്ചത്. 11.5 കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. വിവധ ഘട്ടങ്ങളിലായി നടത്തിയ നിയമ പോരാട്ടത്തിൻ്റെ ഫലമായാണ് ഇത്രയും തുക നഷ്ടപരിഹാരമായി ലഭിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് 5 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിക്കുന്ന രണ്ടാമത്തെ ആളാണ് ഷിഫിന്. ഇത്രയും തുക ആദ്യമായി നഷ്ടപരിഹാരം ലഭിക്കുന്ന ആദ്യ മലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ്. ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് ആണ് ഇതിനായി നിയമപോരാട്ടം നടത്തിയത്.
2022 മാര്‍ച്ച് 26നാണ് അപകടം നടന്നത്. അല്‍ഐനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഡെലിവറി ബോയിയായി ജോലിചെയ്യുകയായിരുന്നു ഷിഫിന്. ബഖാലയില്‍ നിന്ന് മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോവുകയായിരുന്ന ഷിഫിനെ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷിഫിന് ഒന്നര വര്‍ഷത്തോളം വെന്റിലേറ്ററില്‍ കിടന്നു. തലക്കായിരുന്നു ക്ഷതമേറ്റിരുന്നത്. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.