വയനാട് പഞ്ചാരകൊല്ലിയിൽ ദൗത്യത്തിനിടെ കടുവ ആക്രമിച്ച ആർആർടി അംഗത്തിന്റെ പരുക്ക്
വയനാട് : വയനാട് പഞ്ചാരകൊല്ലിയിൽ ദൗത്യത്തിനിടെ കടുവ ആക്രമിച്ച ആർആർടി അംഗത്തിന്റെ പരുക്ക് ഗുരുതരമല്ല. ജയസൂര്യക്ക് വലത് കൈക്കാണ് പരുക്കേറ്റത്. ദൗത്യത്തിനിടെ കടുവ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. തുടർന്ന് ആർആർടി അംഗം ഷീൽഡ് കൊണ്ട് പ്രതിരോധിക്കുകയായിരുന്നു. ഇതിനിടെയാണ് കൈക്ക് പരുക്കേറ്റത്. കടുവയുടെ നഖം കൊണ്ടാണ് പരുക്കേറ്റത്. മക്കിമല സ്വദേശിയാണ് ജയസൂര്യ.
ജയസൂര്യയുമായി ബന്ധു വിജിൻ സംസാരിച്ചിരുന്നു. കുഴപ്പം ഒന്നുമില്ല. കൈക്കാണ് പരുക്കേറ്റതെന്നും താൻ ഓക്കേയാണെന്ന് ജയസൂര്യ പറഞ്ഞതായി വിജിൻ പറഞ്ഞു. മാനന്തവാടിയിലെ ആർ ടി അംഗമാണ് ജയസൂര്യ. കടുവക്ക് വെടിയേറ്റതായി സംശയമുണ്ട്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. പരുക്കേറ്റ ജയസൂര്യയെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിക്കും. ജയസൂര്യക്ക് പ്രാഥമിക ചികിത്സ നൽകാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. പരുക്കേറ്റയാളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആർആർടി അംഗത്തിന് നേരെയും കടുവ ആക്രമിച്ചത്. വനത്തിനുള്ളിൽ വെച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഘങ്ങളായുള്ള കടുവയ്ക്കായുള്ള തിരിച്ചിലിനിടെയാണ് ജയസൂര്യയെ കടുവ ആക്രമിച്ചത്.