ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖിനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി : ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സമർപിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിൽ ഹാജരാകാനാണ് നിർദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പൊലീസ് നോട്ടീസ് നൽകിയത്. നടിക്കെതിരായി ചില വാട്ട്സ്ആപ് രേഖകൾ തന്റെ കൈയിലുണ്ടെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. ഇവ ഇന്ന് ഹാജരാക്കേണ്ടി വരും. കഴിഞ്ഞ ചോദ്യം ചെയ്യലിൽ രേഖകൾ മറ്റൊരാളുടെ കൈയിലാണെന്നാണ് സിദ്ദിഖ് അറിയിച്ചത്. അടുത്ത ചേദ്യം ചെയ്യലിൽ ഹാജരാക്കാമെന്നും പറഞ്ഞിരുന്നു. ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.
നടിയുടെ ലൈഗികാരോപണത്തിനു പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ നടിയാണ് പരാതിയുമായി രംഗത്തുവന്നത്. 2012ൽ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തന്നെ ഹോട്ടലിലേക്ക് വിളിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. ഇവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നു. ഹോട്ടൽ രേഖകൾ ഉൾപ്പടെയുള്ള തെളിവുകളും യുവതി പുറത്തുവിട്ടു. സിനിമയുടെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെ സാഹചര്യ തെളിവുകൾ സിദ്ദിഖിന് എതിരായി. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എസ്.ഐ.ടിക്ക് കൈമാറുകയായിരുന്നു.