ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; കർശന നിർദേശവുമായി സുപ്രീം കോടതി
ന്യൂഡൽഹി : ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വിവിധ മേഖലകളില്‍ 350നു മുകളിലാണ് വായു മലിനീകരണതോത് രേഖപ്പെടുത്തിയത്. നഗരപ്രദേശങ്ങളിലേക്ക് ട്രക്കുകളുടെ നിയന്ത്രണം പരിശോധിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. 13 കേന്ദ്രങ്ങളിലും പൊലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണം നടത്താന്‍ കേന്ദ്രത്തിന് കോടതി കര്‍ശന നിര്‍ദേശം നല്കി. ഇതുമായി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നവംബര്‍ 25നകം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി തന്നെ തുടരും. ജിആര്‍എപി നാലാം ഘട്ടത്തിലെ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ പിന്‍വലിക്കാന്‍ പാടില്ലെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ തവണ ഹരജി പരിഗണിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും എൻസിആർ പരിധിയിലെ സര്‍ക്കാരുകളോടും മലിനീകരണ നിയന്ത്രണത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.